'കര്‍ത്താവേ, എന്റെ നാവിനു കടിഞ്ഞാണിടണമേ!
എന്റെ അധരകവാടത്തിനു കാവലേര്‍പ്പെടുത്തണമേ!'
സങ്കീര്‍ത്തനങ്ങള്‍ 141 : 3
പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്യുന്ന അധരങ്ങളിൽ നിന്ന്, അശുദ്ധവും, അജ്ഞതയും കയ്പേറിയതുമായ വാക്കുകളും വരുമെന്ന് ദാവീദ് അറിഞ്ഞു. നാവിന്റെ നിയന്ത്രണം അത്ര എളുപ്പമല്ലാത്തതുകൊണ്ട് തന്റെ അധരങ്ങളെ കാത്തു സൂക്ഷിക്കണമെന്ന് അവൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.
നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും.
അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക!
നാവു തീയാണ്; അതു ദുഷ്‌ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്‌നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.
ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്‍മയും മാരകമായ വിഷവുമാണ്.
ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്‌തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.
ഒരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല.
യാക്കോബ് 3 : 2-10
ശുഭാശംസകൾ!
ഏ. പി. ജോർജച്ചൻ