ദൈവത്തിനു സ്തോത്രം!
കർത്താവിൽ പ്രിയ സഹോദരങ്ങളെ,
'ഞങ്ങളുടെ പൂര്‍വ്വികന്‍മാരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കെതിരായി ഓര്‍ക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ തീര്‍ത്തും നിലംപറ്റിയിരിക്കുന്നു.'
സങ്കീര്‍ത്തനങ്ങള്‍ 79 : 8
ദൈവം സഹിഷ്ണുതയുള്ളവനും ദീർഘക്ഷമയുള്ളവനും ആണ്. എന്നാൽ ദേശത്തിന്റെ പാപം കുന്നുകൂടുമ്പോൾ ദൈവനീതി നടപ്പാക്കുന്നത് താമസിപ്പിക്കാൻ കഴിയാതെ വരുകയും ദൈവത്തിന്റെ കോപം രാജ്യത്തിന്റെ മേൽ പകരുകയും ചെയ്യുന്നു. ഒരു തലമുറയ്ക്ക് വരുന്ന ദുരിതങ്ങൾ അവരുടെ പൂർവ്വതലമുറകൾ ഏല്പിച്ച ആഘാതത്തിന്റെ അനന്തരഫലം മുലവും ആയിരിക്കാമെന്നാണ് ഈ സങ്കിർത്തന രചയിതാവ് ആസാഫിന്റെ നിഗമനം.
തലമുറകൾ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ അവസാനത്തെ തലമുറ ആയിരിക്കും ദുരന്തഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത്. കാരണം അവരായിരിക്കും ഏറ്റവും മോശമായവരും ഏറ്റവും വലിയ കുറ്റവാളികളും. ഇത് മനുഷ്യചരിത്രത്തിന്റെ കഥയാണ്.
ദൈവത്തിന്റെ ശിക്ഷാവിധിയിൽ നിന്നും വ്യക്തികളായും ദേശമായും രക്ഷപ്പെടാനുള്ള മാർഗ്ഗം അനുതപിക്കുക എന്നതും കരുണയ്ക്കായി ആത്മാർത്ഥതയോടെ ദൈവത്തിങ്കലേക്കു തിരിയുക എന്നതുമാണ്.
'എന്റെ നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ഥിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്‍തിരിയുകയും ചെയ്‌താല്‍, ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപങ്ങള്‍ ക്‌ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്‌ടമാക്കുകയും ചെയ്യും.'
2 ദിനവൃത്താന്തം 7 : 14
'അതിനാല്‍, നിങ്ങളുടെപാപങ്ങള്‍ മായിച്ചുകളയാന്‍ പശ്‌ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിന്‍.
നിങ്ങള്‍ക്കു കര്‍ത്താവിന്റെ സന്നിധിയില്‍നിന്നു സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങള്‍ക്കുവേണ്ടി ക്രിസ്‌തുവായി നിശ്‌ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടുന്ന് അയയ്‌ക്കുകയും ചെയ്യും.'
പ്രവൃ. 3 : 19-20
ശുഭാശംസകളോടെ,
ഏ. പി. ജോർജച്ചൻ.